എറണാകുളം ജില്ലയിൽ ലെപ്റ്റോസ്പൈറോസിസ് രോഗബാധയും മരണനിരക്കും വർധിക്കുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മഴക്കാലത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശങ്ങളിലുമാണ് രോഗവ്യാപനം കൂടുതലായി കണ്ടെത്തുന്നത്.
മാലിന്യജലത്തിലൂടെയും എലി മൂത്രം കലർന്ന വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കൃഷി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് രോഗസാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടക്കത്തിൽ പനി, തലവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണമെന്നും സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വീടിനും പരിസരവും വൃത്തിയായി സൂക്ഷിക്കുക, സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, വെള്ളക്കെട്ടിൽ ഇറങ്ങുമ്പോൾ ശ്രദ്ധ പാലിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി.
രോഗവ്യാപനം നിയന്ത്രിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംശയാസ്പദ കേസുകൾ കണ്ടെത്താൻ ഫീൽഡ് തല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും രോഗവ്യാപനം തടയാനും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
New as reported

